ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ പാക്ക് മെഗാ പോരാട്ടം  ഇന്ന്
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. മെൽബണിലെ ചരിത്രപ്രസിദ്ധമായ ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് ചിരവൈരികളുടെ മെഗാ പോര്. അതേസമയം മഴ വില്ലനാകാനിടയുള്ളതിനാൽ ആശങ്കയിലാണ് ആരാധകർ.
യുഎഇയിലെ തോൽവിക്ക് മെൽബണിൽ മറുപടി നൽകാനാണ് രോഹിത്തും സംഘവും ഇന്നിറങ്ങുന്നത്. യുദ്ധത്തിന് മുമ്പ് ഇന്ത്യയും പാകിസ്താനും ഓരോ സന്നാഹ മത്സരങ്ങൾ വീതം കളിച്ചു. ഇന്ത്യ ഓസ്‌ട്രേലിയയെ 6 റൺസിന് തോൽപ്പിച്ചപ്പോൾ പാക്ക് പട ഇംഗ്ലണ്ടിനോട് 6 വിക്കറ്റിന് പരാജയപ്പെട്ടു. ടി20 ലോകകപ്പ് കണക്കുകൾ പരിശോധിച്ചാൽ
ഇന്ത്യയ്ക്കാണ് മുൻതൂക്കം. ആറ് തവണ മുഖാമുഖം എത്തിയപ്പോൾ അഞ്ചിലും ഇന്ത്യ ജയിച്ചു. ഒന്നിൽ മാത്രമാണ് പാകിസ്താന് ജയിക്കാൻ കഴിഞ്ഞത്.
2007 മുതലാണ് ടി20 ലോകകപ്പ് സംഘടിപ്പിക്കുന്നത്. ആദ്യ പതിപ്പിൽ രണ്ട് തവണ ഇരുവരും ഏറ്റുമുട്ടി. രണ്ടിലും ഇന്ത്യ ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ബൗളൗട്ടിലൂടെ ജയിച്ചപ്പോൾ, ഫൈനലിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ പാകിസ്താനെ 5 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കപ്പ് ഉയർത്തി. 2012ലെ ടി20 ലോകകപ്പിലാണ് ഇരുവരും വീണ്ടും ഏറ്റുമുട്ടിയത്. സൂപ്പർ 8 മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് പാകിസ്താനെ പരാജയപ്പെടുത്തി. ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം വിജയമാണിത്.

Comments
Post a Comment