പ്രണയപ്പകയിൽ അരുംകൊല; ആദ്യം കഴുത്തിന് വെട്ടി, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
കണ്ണൂർ: പാനൂർ വള്ള്യായിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെയാണ് പോലീസ് പിടികൂടിയത്. യുവതി പ്രണയത്തിൽനിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിൽ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ തൊപ്പിയിട്ട് ടീഷർട്ട് ധരിച്ച ഒരാളെ ഇവരുടെ വീടിന് മുന്നിലെ റോഡിൽ കണ്ടതായി ചിലർ മൊഴി നൽകി. തുടർന്ന് പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് എ.സി.പി. ഓഫീസിൽ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് നൽകുന്നവിവരം.
പിടിയിലായ ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തിൽ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തിൽനിന്ന് പിന്മാറുകയും ചെയ്തു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
വിഷ്ണുപ്രിയ തനിച്ചാണെന്ന് മനസിലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. ബാഗിൽ ആയുധവും കരുതിയിരുന്നു. തുടർന്ന് വീടിനകത്ത് കയറി വിഷ്ണുപ്രിയയുടെ കഴുത്തിനാണ് ആദ്യം വെട്ടിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈകകളിലും വെട്ടേറ്റു. പിന്നാലെ വീണ്ടും കഴുത്തിൽ വെട്ടി പ്രതി മരണം ഉറപ്പിക്കുകയായിരുന്നു.
പാനൂരിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. നാലുദിവസം മുമ്പാണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചത്. ഇതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഇവർ അവധിയിലായിരുന്നു. സംഭവസമയം വിഷ്ണുപ്രിയയുടെ വീട്ടിലുള്ളവരെല്ലാം സമീപത്തെ തറവാട്ടുവീട്ടിലായിരുന്നു.

Comments
Post a Comment