മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചു, പുരികവും രോമവും വരെ കൊഴിഞ്ഞു; മനംനൊന്ത് യുവാവ് ജീവനൊടുക്കി, പരാതി


കോഴിക്കോട്: മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കളുടെ പരാതി. കോഴിക്കോട് നോർത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടിൽ തൂങ്ങിമരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തെങ്കിലും പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം പറയുന്നു.


മുടി കൊഴിയുന്നതിന്റെ വലിയ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി പ്രശാന്ത് കഴിഞ്ഞിരുന്നത്. ഒക്ടോബർ ഒന്നിന് മരണത്തിന്റെ ഉത്തരവാദി മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടർ ആണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തതിനാൽ മരിക്കുന്നുവെന്നും കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്തു. കുറിപ്പിൽ പറയുന്ന പ്രകാരം 2014 മുതൽ കോഴിക്കോട് ക്ലിനിക്കിൽ ചികിത്സ തേടി. ഡോക്ടർ മരുന്നും ഗുളികയും നൽകി. അത് കഴിച്ചതിന് ശേഷം പുരികവും മൂക്കിലെ രോമങ്ങളും ദേഹത്തെ രോമങ്ങൾ വരെ കൊഴിയാൻ തുടങ്ങി. ശരിയാകുമെന്ന് പ്രതീക്ഷിച്ച് ഡോക്ടറെ വീണ്ടും സമീപിച്ചു. മരുന്നുകളെല്ലാം വീണ്ടും കഴിച്ചു. ഒരു ഫലവും കണ്ടില്ല. 2020 വരെ ചികിത്സ തേടിയിട്ടുണ്ട്.


അത്തോളി പോലീസിൽ പരാതി നൽകിയെങ്കിലും കേസന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്. പ്രഥമദൃഷ്ടിയാൽ കുറ്റം കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടന്നുവരുന്നുവെന്നും അത്തോളി എസ്.ഐ പ്രതികരിച്ചു. അതേസമയം കൃത്യമായ ചികിത്സയാണ് നൽകിയതെന്നും വട്ടത്തിൽ മുടി പോകുന്ന രോഗം പ്രശാന്തിനുണ്ടായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്.

Comments

Popular posts from this blog