കഥാകൃത്തും നോവലിസ്റ്റുമായ ടിഎൻ പ്രകാശ് അന്തരിച്ചു
കണ്ണൂർ: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എൻ പ്രകാശ് അന്തരിച്ചു. 69 -ാം വയസിലാണ് പ്രിയ എഴുത്തുകാരൻ ജീവിതത്തിൽ നിന്നും വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ പ്രകാശിന്‍റെ ഏറ്റവും ശ്രദ്ധ നേടിയ നോവൽ കൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ച നോവൽ നിരൂപക പ്രശംസ നേടിയിരുന്നു. താപം, തണൽ, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതി. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എൻ പ്രകാശിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം അറിയിച്ച് രംഗത്തെത്തി.
കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം.1955 ഒക്‌ടോബര്‍ 7ന് കണ്ണൂരിലെ വലിയന്നൂരില്‍ ജനനം. പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി റിട്ടയര്‍ ചെയ്തു.അബുദാബി ശക്തി അവാര്‍ഡ്, ചെറുകഥാ ശതാബ്ദി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, എസ്.ബി.ടി. സാഹിത്യ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പ്പീലി പുരസ്‌കാരം, അറ്റ്‌ലസ് കൈരളി പുരസ്‌കാരം, എക്‌സലന്റ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.കൃതികള്‍: വളപട്ടണം പാലം, ദശാവതാരം, സ്‌നേഹദൃശ്യങ്ങള്‍, ഇന്ത്യയുടെ ഭൂപടം, ഈ കടല്‍ത്തീര നിലാവില്‍, തെരഞ്ഞെടുത്ത കഥകള്‍, താപം, ലോകാവസാനം, താജ്മഹല്‍, വാഴയില, രാജ്ഘട്ടില്‍ നിന്നൊരാള്‍ (കഥകള്‍). സൗന്ദര്യലഹരി, നട്ടാല്‍ മുളയ്ക്കുന്ന നുണകള്‍, കിളിപ്പേച്ച് കേക്കവാ..., ചന്ദന (നോവലെറ്റുകള്‍), തെരഞ്ഞെടുത്ത പതിനൊന്ന് നോവലെറ്റുകള്‍, ആര്‍ട്ട് ഓഫ് ലിവിങ്, നക്ഷത്രവിളക്കുകള്‍ (ഓര്‍മ്മ), വാന്‍ക, വീഞ്ഞ്, ഈസ്റ്ററിന്റെ തലേരാത്രി (ബാലസാഹിത്യം), സമനില, തണല്‍, തൊട്ടാല്‍ പൊള്ളുന്ന സത്യങ്ങള്‍, കൈകേയി, വിധവകളുടെ വീട് (നോവലുകള്‍), ഡോ. ടി.പി.സുകുമാരന്‍: പേരിന്റെ പൊരുള്‍ (ജീവചരിത്രം)

Comments
Post a Comment